Tuesday, May 03, 2011

ചിദംബരസ്മരണയിൽ - ഭാഗം ഒന്ന് – തഞ്ചാവൂർ

(എന്റെ സ്ഥിരം ശൈലിയുള്ള യാത്രാവിവരണം എന്ന നിലയിൽ നിന്നൊന്ന് മാറി, കുറച്ച് ചരിത്രവസ്തുതകളും മറ്റും നിരത്തിയുള്ള ഒരു ലേഖനം എന്നനിലയിലാണിത് തയ്യാറാക്കിയിട്ടുള്ളത്. അതിനാൽതന്നെ ആയാസരഹിതമായ ഒരു വായനക്ക് വക നൽകുമോ എന്നറിയില്ല. മൂന്ന് ഭാഗങ്ങളായുള്ള യാത്രാവിവരണത്തിന്റെ ആദ്യഭാഗമാണിത്)

റൂട്ട് : എറണാകുളം-ട്രിച്ചി - ശ്രീരംഗം- ട്രിച്ചി - തഞ്ചാവൂർ - കുംഭകോണം - രാഹുസ്ഥൽ - കുംഭകോണം - ചിദംബരം

യാത്രികർ : പ്രവീൺ വട്ടപ്പറമ്പത്ത്, രാജീവ്, സുമേഷ്, അനീഷ്, കണ്ണൻ, സുരേഷ്, ബിപി.

സഹമുറിയനായ രാജീവും സുഹൃത്തുക്കളും പോകാനുദ്ദേശിച്ചിരുന്ന ഒരു ചിദംബരയാത്രയിലേക്ക് ക്ഷണം കിട്ടിയത് തികച്ചും ആകസ്മികമായിട്ടായിരുന്നു. ചിദംബരയാത്ര എന്നു പറയുന്നെങ്കിലും ഷെഡ്യൂളിൽ ശ്രീരംഗം, തഞ്ചാവൂർ, കുംഭകോണം എന്നിവയും ഉൾപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞത് സന്തോഷത്തിനു വക നൽകി.തിരക്കു നിറഞ്ഞ ഒരു പ്രവൃത്തിദിവസം അവസാനിപ്പിച്ച് റെയിൽവേ സ്റ്റേഷനിൽ ഞാനോടിയെത്തുമ്പോൾ എല്ലായാത്രകളിലും എന്നപോലെ സഹയാത്രികർ അക്ഷമയോടെ എനിക്ക് വേണ്ടി കാത്തു നിൽപ്പുണ്ടായിരുന്നു. അങ്ങനെ ഞങ്ങളേയും വഹിച്ചു കൊണ്ട് എറണാകുളം സൌത്തിൽ നിന്ന് 10.05 PM നു എറണാകുളം നാഗൂർ എക്സ്പ്രസ് യാത്രതിരിച്ചു. അൽപ്പസമയം കവിതകളും കേട്ട് കിടന്നതോർമ്മയുണ്ട്, പിന്നെ എഴുന്നേറ്റപ്പോൾ ട്രെയിൻ ഞങ്ങൾക്കിറങ്ങാനുള്ള ട്രിച്ചി (തൃശ്ശിനാപ്പിള്ളി) സ്റ്റേഷനിൽ എത്തിച്ചേർന്നിരുന്നു.

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൃത്തിയായി സൂക്ഷിച്ചിട്ടുള്ള ഒരു റെയിൽവേസ്റ്റേഷൻ. (സ്റ്റേഷന്റെ പുറത്ത് ഒരു പഴയ ലോക്കോ എഞ്ചിൻ പ്രദർശിപ്പിച്ചിട്ടുണ്ട്) അവിടെത്തന്നെയുള്ള റെസ്റ്റിങ്ങ് റൂമിൽ കയറി കുളിച്ച്, പ്രഭാതഭക്ഷണവും കഴിച്ച് നേരെ ശ്രീരംഗനാഥനെ ദർശിക്കുവാനുള്ള യാത്ര ആരംഭിച്ചു, (ശ്രീരംഗത്തെക്കുറിച്ച് മറ്റൊരു പോസ്റ്റിൽ വിശദമാക്കാം). ഞങ്ങളുടെ എല്ലാ പദ്ധതികളുടേയും താളം തെറ്റിച്ചുകൊണ്ട് അവിടെ 5 മണിക്കൂറിലധികം നീണ്ട ക്യൂ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ശ്രീരംഗദർശനം നടത്തി നേരെ തൃശ്ശിനാപ്പിള്ളി ബസ്സ്റ്റാന്റിലെത്തി. അവിടെ നിന്ന് തഞ്ചാവൂർക്കുള്ള ബസിൽ കയറി. ട്രിച്ചിയിൽ നിന്ന് ഏകദേശം 48 കിലോമീറ്റർ ദൂരമുണ്ട് തഞ്ചാവൂരിലോട്ട് (ബസ് ഫെയർ 18 രൂപ).

ബസ് യാത്രയിൽ മനസ്സ് അൽപ്പം എക്സൈറ്റഡ് ആയിരുന്നു എന്നതാണു സത്യം.. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഒരു ദേശത്തെ കണ്ടും അനുഭവിച്ചും അറിയാൻ പോവുന്നു എന്ന യാഥാർത്ഥ്യം മനസ്സിനെ വല്ലാതെ ഇളക്കുന്നുണ്ടായിരുന്നു. പുകൾപെറ്റ ചോളരാജവംശത്തിന്റെ (846 AD – 1279 AD) അടയാളങ്ങൾ അവശേഷിക്കുന്ന മണ്ണ്, കലയേയും സാഹിത്യത്തിനേയും മറ്റെന്തിനേക്കാളേറെ ബഹുമാനിച്ചിരുന്ന നാട്, ത്യാഗരാജസ്വാമികളും മുത്തുസ്വാമിദീക്ഷിതരും, ശ്യാമശാസ്ത്രികളും ജീവിച്ച, പാടിയനുഗ്രഹിച്ച ദേശം..സംഗീതോപകരണമായ വീണയുടെ ജന്മസ്ഥലം..തഞ്ചാവൂരിനു അപദാനങ്ങളനവദിയുണ്ട്..ബസ് തഞ്ചാവൂരെത്തിയപ്പോൾ സമയം അഞ്ച് മണികഴിഞ്ഞിരുന്നു.

ശ്രീരംഗത്തെ മണിക്കൂറുകൾ നീണ്ട ക്യൂവും ബസ് യാത്രയും ഞങ്ങളിൽ ഒരു ചെറിയ മടുപ്പ് ഉളവാക്കിയിരുന്നു. ബസ് ഇറങ്ങിയപ്പോൾ തന്നെ തലയുയർത്തി നിൽക്കുന്ന ബൃഹദീശ്വരം ക്ഷേത്രത്തിന്റെ കരിങ്കൽ ഗോപുരങ്ങളുടെ ഗാംഭീര്യം ദൃശ്യമായിരുന്നു. ക്ഷേത്രത്തിനോട് ചേർന്ന് കണ്ട ഒരു ചെറിയ പാർക്കിൽ കയറി ഞങ്ങൾ മുഖവും കാലും കഴുകി ഒന്നു ഫ്രഷായി. ആ പാർക്കിൽ കയറി ചെല്ലുമ്പോൾ തന്നെ ചോള രാജവംശോത്തമൻ ശ്രീരാജരാജചോഴന്റെ (985 AD-1014 AD) മനോഹരമായ ഒരു പ്രതിമ നമ്മളെ സ്വാഗതം ചെയ്യും. ആ വീരയോദ്ധാവിന്റെ, ശിൽപ്പകലയിൽ, ചിത്രകലയിൽ,സംഗീതത്തിൽ, അങ്ങനെ ഒരു പാട് മേഖലയിൽ തഞ്ചാവൂരിനെ വളർത്തിയെടുത്ത ശ്രീരാജരാജചോളനു മുന്നിൽ ഒന്നു മനസാ നമിച്ച് കൊണ്ട് ഞങ്ങൾ ക്ഷേത്രാങ്കണത്തിലേക്ക് കയറി.

റോഡിൽ നിന്ന് കയറിത്തുടങ്ങിയപ്പോഴേ, കണ്ണും മനസ്സും നിറച്ച് കൊണ്ട് അംബരചുംബികളായ ചന്ദനനിറത്തിലുള്ള ഗോപുരങ്ങൾ ഞങ്ങളെ വരവേൽക്കുന്നത് കാണാമായിരുന്നു. ആദ്യത്തെ കവാടത്തിനരുകിൽനിറയെ നിരവധി സാധനങ്ങളും കയ്യിലേന്തി കച്ചവടക്കാരായ കുട്ടികൾ നിൽപ്പുണ്ടായിരുന്നു. പോലീസ് പരിശോധന പേരിനു മാത്രം നടക്കുന്നുണ്ട്. കവാടം കയറി വലതു വശത്ത് ചെരിപ്പുകളും ലഗേജും സൂക്ഷിക്കാനേൽപ്പിച്ച് വന്നപ്പോഴേക്കും നല്ല തണുത്ത കാറ്റ് വീശിത്തുടങ്ങിയിരുന്നു. അവിടെ തന്നെ ഒരു കുട്ടിയാനയെ നിർത്തിയിട്ടുണ്ട്. അതിന്റെ പുറത്ത് കയറാനും കൂടെ നിന്ന് ചിത്രമെടുക്കാനും വിദേശീയർ ഉൾപ്പെടെയുള്ളവരുടെ തിരക്ക് കാണാമായിരുന്നു. പറായാതിരിക്കാൻ വയ്യ, ഇതുപോലെ അതിമനോഹരമായ രീതിയിൽ, അത്യന്തം വൃത്തിയും വെടിപ്പുമോടെ സംരക്ഷിച്ചിട്ടുള്ള മറ്റൊരു ചരിത്രസ്മാരകം ഇതുവരെ ഞാൻ കണ്ടട്ടില്ല. വിശാലമായ പുൽത്തകിടിയിലോ, കരിങ്കൽപാളികൾ വിരിച്ച സാഗരോപമായ തിരുമുറ്റത്തിലോ ഒരു കടലാസ്സുകഷണമോ വേസ്റ്റോ കാണാൻസാധിച്ചില്ല. പലരും ആ മുറ്റത്ത് ഇരിക്കുകയും കിടക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് ഞങ്ങളും ചില ചിത്രങ്ങളൊക്കെ എടുത്തു.

ചോളരാജവംശത്തിലെ പ്രമുഖനായ ശ്രീരാജരാജചോളൻ (സുന്ദരചോളന്റെ മകൻ) നിർമ്മിച്ചതാണു (എ.ഡി 985 –എ.ഡി 1013)ഈ ക്ഷേത്രം. എന്നാൽ ഇന്ന് നമ്മൾ കാണുന്ന പല മോഡിഫിക്കേഷനുകളും നടത്തിയത് പതിനാറാം നൂറ്റാണ്ടിൽ നായ്ക്കന്മാരുടെ ഭരണകാലത്താണ്.

മൊത്തം അമ്പലത്തിന്റെ വിസ്തീർണ്ണം : 800‘ x 400‘
ഉള്ളിലെ മുറ്റത്തിന്റെ വിസ്തീർണ്ണം: 500‘ x 250‘

ഈ ക്ഷേത്രത്തിന്റെ പ്രധാനരൂപകൽപ്പന നിർവഹിച്ചത് കുഞ്ചരമല്ലൻ പെരുന്തച്ചൻ, നിത്തവിനോത പെരുന്തച്ചൻ, ഗന്ധരാതിതപെരുന്തച്ചൻ എന്നിവരാണു .പുറത്തെ മതിലായ തിരുച്ചുറുമാളികയുടെ നിർമ്മാണനേതൃത്വം രാജരാജചോഴന്റെ സൈന്യാധിപനായ കൃഷ്ണരാമന്റെ നേതൃത്വത്തിലും ഭരണം അദിതൻ സൂര്യൻ എന്ന പ്രധാന ഉദ്യോഗസ്ഥന്റെ കീഴിലുമായിരുന്നു.

(യുനസ്കൊ ലോക പൈതൃകസ്ഥാനമായി തഞ്ചാവൂർ രാജരാജേശ്വരം ക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്)


രാജരാജേശ്വര ക്ഷേത്രത്തിനു പ്രധാനമായും രണ്ട് ഗോപുരങ്ങളാണു കവാടങ്ങളായുള്ളത് (ഗോപുരങ്ങളില്ലാത്ത നാലു ചെറിയ കവാടങ്ങൾ വേറെയുണ്ട്). ആദ്യം കാണുന്ന കവാടത്തിന്റെ പേരു “കേരളാന്തകൻ തിരുവയിൽ“ എന്നാണു. കേരളനാട്ടുരാജാവായ ശ്രീ ഭാസ്കരരവിവർമ്മനെ പരാജയപ്പെടുത്തിയതിനു ശേഷം രാജരാജൻ ഒന്നാമനു ലഭിച്ച പേരാണത്രെ കേരളാന്തകൻ. അതിന്റെ ഓർമ്മക്കായാണു ഈ അഞ്ചു നിലകളുള്ള ഗോപുരത്തിനു കേരളാന്തകൻ തിരുവയിൽ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഗോപുരത്തിന്റെ ബേസ് അളവ് 90‘ x 55‘ (അതിന്റെ പ്രവേശനകവാടത്തിന്റെ വീതി 15 അടി) ആണു. നിരവധി മനോഹരമായ ശിൽപ്പങ്ങൾ ഗോപുരത്തിന്റെ മനോഹാരിതക്ക് ആക്കം കൂട്ടുന്നുണ്ട്. മാത്രമല്ല ഈ ഗോപുരത്തിൽ തന്നെ ദക്ഷിണാമൂർത്തിയുടേയും (തെക്ക്) ,ബ്രഹ്മാവിന്റേയും (വടക്ക്) പ്രതിഷ്ഠകളുണ്ട്.

ഒന്നാമത്തെ ഗോപുരത്തിന്റെ കാഴ്ചയിൽ മതിമയങ്ങി കുറച്ച് നേരം നിന്ന ഞങ്ങൾ പയ്യെ മുന്നോട്ട് നടന്നു രണ്ടാമത്തെ കവാടത്തിലേക്ക് കയറി. ഇതിന്റെ പേരു രാജരാജൻ തിരുവയിൽ. നിറയെ പുരാണകഥാസന്ദർഭങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഈ ഗോപുരം വിജ്ഞാനകുതുകികൾക്ക് ഒട്ടേറേ പഠനവിഷയങ്ങൾ നൽകുന്നതാണു. ശിവ-മാർക്കണ്ഡേയപുരാണങ്ങൾ മാത്രമല്ല, അർജ്ജുനകിരാതസന്ദർഭവും ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ഇതിനു മൂന്നുനിലകളാണുള്ളത്. ഇതിലെ ഒരു പ്രധാന ശിൽപ്പമായി പറയുന്നത്, ഒരു പാമ്പ് ആനയെ വിഴുങ്ങുന്ന ശിൽപ്പമാണു. ഒട്ടനവധി പഠനങ്ങൾക്ക് വിധേയമായിട്ടുണ്ടത്രെ ഇത്. ഈ ഗോപുരത്തിലെ ചില ശിൽപ്പങ്ങളൊക്കെ മറാത്താ ഭരണകാലത്തിന്റെ ശേഷിപ്പുകളാണ്. നാഗരാജാവിന്റേയും ഇന്ദിരാദേവിയുടേയും പ്രതിഷ്ഠകൾ ഈ ഗോപുരത്തിലുണ്ട്. ഈ അമൂല്യമായ ചിത്ര-ശിൽപ്പ ശേഖരത്തെ സംരക്ഷിക്കുന്നതിൽ ആർക്കിയോളജി വകുപ്പ് കാണിക്കുന്ന മികവിനെ അഭിനന്ദിക്കാതെ തരമില്ല.


കലയെ പ്രോത്സാഹിപ്പിക്കുന്നതിൽ വളരെ ശ്രദ്ധിച്ചിരുന്ന ഒരു രാജാവാണത്രെ ശ്രീരാജരാജചോഴൻ. തഞ്ചാവൂർ കർണാടകസംഗീതത്തിന്റെ തിരുമുറ്റമായി മാറിയതും നിരവധി നൃത്ത,ശിൽപ്പ, ചിത്രകലകളിലെ പ്രശസ്തർ വളർന്ന് വന്നതും ഇദ്ദേഹത്തിന്റെ ഭരണകാലത്താണു. തഞ്ചാവൂർ ക്ഷേത്രത്തിലെ കീർത്തനാലാപനത്തിനു വേണ്ടിമാത്രം 50 ഗായകരെ ഏർപ്പാടാക്കിയിരുന്നു. അവിടത്തെ നൃത്തമണ്ഡപങ്ങളിൽ നൃത്തമാടുന്നതിനായി 400 നർത്തകികളും വാദ്യോപകരണങ്ങൾ ഉപയോഗിക്കുവാനായിമാത്രം 100 വാദ്യകലാകാരന്മാരും ഉണ്ടായിരുന്നു.


രാജരാജൻ തിരുവയിൽ കടന്ന് ഞങ്ങൾ ചെന്നത് വിശാലമായ തിരുമുറ്റത്തിലേക്കാണു. ചന്ദനനിറത്തിൽ തലയുയർത്തിനിൽക്കുന്ന ശ്രീകോവിലും അതിന്റെ അറ്റത്തുള്ള വലിയ താഴികക്കുടവും അസ്തമയത്തോടടുത്ത ആകാശത്തിന്റെ അരുണിമയും കൂടി ഒരു മനോഹരമായ എണ്ണച്ഛായചിത്രത്തിന്റെ പ്രതീതി സമ്മാനിച്ചു. മുഖ്യ അമ്പലത്തിനു നേരെ (കിഴക്ക്) ഒരു വലിയ നന്ദിയുടെ പ്രതിഷ്ഠയുണ്ട്. ഇതിരിക്കുന്ന മണ്ഡപത്തിനു 3.66 മീറ്റർ ഉയരവും 5.94 മീറ്റർ നീളവും 2.59 മീറ്റർ വീതിയുമുണ്ട്. 16 –ആം നൂറ്റാണ്ടിലോ അതിനുശേഷമോ ഇവിടം ഭരിച്ചിരുന്ന നായ്ക്കർ രാജവംശത്തിന്റെ സംഭാവനയായി ഇതിനെ കരുതുന്നു. ഇവിടെ നിന്ന് ചില ഫോട്ടോകൾ എടുക്കുന്നതിനു സന്ദർശകരുടെ തിരക്കുണ്ടായിരുന്നു. എസ്.എൽ.ആർ ക്യാമറയുടെ അഹങ്കാരത്തിൽ പലരും ഇവിടെ കിടന്നും ഇരുന്നുമൊക്കെ ഫോട്ടോ സെഷൻസ് നടത്തുന്നുണ്ടായിരുന്നു.

അധികം സമയം വൈകാതെ തന്നെ ഞങ്ങൾ പ്രധാന അമ്പലത്തിലേക്ക് പ്രവേശിച്ചു. ദർശനത്തിനു ചെറിയ ഒരു ക്യൂ ഉണ്ടായിരുന്നു സാധാരണ ഉള്ള അമ്പലത്തിൽ നിന്നും വ്യത്യസ്തമായി വളരെ ദൂരത്ത് നിന്നു തന്നെ വ്യക്തമായി കാണാവുന്ന ഒരു പ്രതിഷ്ഠയാണു ഇവിടെ ഉള്ളത്. വളഞ്ഞും പുളഞ്ഞുമുള്ള ക്യൂ അല്ല. നേരെ തന്നെ പോയി ദർശനം നടത്താം. യാതൊരു ബഹളവുമില്ലാതെ, ശാന്തമായി നമശിവായ ജപിച്ചുകൊണ്ട് ക്യൂവിൽ നിൽക്കുന്ന ഭക്തജനങ്ങളും സഞ്ചാരികളും. വളരെ സന്തോഷപ്രദമായ ഒരു കാര്യം എന്താണെന്ന് വച്ചാൽ, തമിഴ്നാട്ടിലെ മറ്റ് അമ്പലങ്ങളെപ്പോലെ പണത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു ക്യൂ സിസ്റ്റം ഇവിടെ ഇല്ല. മാത്രമല്ല, പുരോഹിത തട്ടിപ്പ് മാർക്കറ്റിങ്ങുകളുടെ ശല്യവുമില്ല.

ശ്രീകോവിലും (ശ്രീവിമാന) മുഖമണ്ഡപവുമടങ്ങിയതാണു പ്രധാന അമ്പലം. 116അടി ഉയരമുണ്ട് പ്രധാന അമ്പലഗോപുരത്തിനു. അതിനു മുകളിലായി ഒറ്റക്കല്ലിൽ തീർത്ത ശിഖരമുണ്ട് (താഴികക്കുടം). ഈ താഴികക്കുടത്തിന്റെ നിഴൽ ഭൂമിയിൽ പതിക്കാത്ത രീതിയാലാണത്രെ ഇതിന്റെ നിർമ്മിതി. അതിനു 80 ടൺ ഭാരമുണ്ട്. അതിനും മുകളിലായി താമരമൊട്ടിന്റെ ആകൃതിയിൽ സ്വർണ്ണത്താൽ പൊതിഞ്ഞ ‘സ്തൂപി’ ഉണ്ട്. അതിൽ മറാട്ടാ രാജാക്കന്മാരുടെ ചില ലിഖിതങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒറ്റക്കല്ലിൽ തീർത്ത ഈ താഴികക്കുടം മുകളിലെത്തിക്കാൻ ഏകദേശം നാലുകിലോമീറ്ററോളം നീളം വരുന്ന ഒരു ചരിവുതലം നിർമ്മിക്കുകയും അതിലൂടെ അനേകായിരങ്ങളുടെ പരിശ്രമം കൊണ്ട് നിരക്കി ഇത്രയുമുയരത്തിലെത്തിച്ച് സ്ഥാപിക്കുകയുമാണുണ്ടായതത്രെ.!!

(ഉപപിത (Ground Level), അധിഷ്ഠാന(Base) , ഭിത്തി(Wall), പ്രസ്ത്ര(Roof Cornice), ഹാര(Garland Miniature Shrines), താല(Storeys), ഗ്രിവ(Neck), ശിഖര(Crown),സ്തൂപി(finial) എന്നിവയടങ്ങിയതാണു ശ്രീവിമാന)

വളരെ സാവധാനമാണെങ്കിലും ദർശനത്തിനു വേണ്ടിയുള്ള ക്യൂ മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു. അടുക്കുന്തോറും അന്തരീക്ഷം ഭക്തിസാന്ദ്രമായിത്തുടങ്ങി. 13 അടിയോളം ഉയരമുള്ള ശിവലിംഗപ്രതിഷ്ഠയാണു ഇവിടെ ഉള്ളത്. ഞങ്ങളെല്ലാവരും തൊഴുത് കഴിഞ്ഞ് പുറത്തേക്ക് കടക്കുമ്പോൾ സൂര്യൻ വിടപറഞ്ഞ് തുടങ്ങിയിരുന്നു. കുറെ നേരം അവിടെ ഇരുന്നു. ഇടക്ക് രാജീവും സുമേഷ്ജിയും ചിലർക്കുവേണ്ടി ഫോട്ടോഗ്രാഫറുടെ റോൾ ചെയ്യാനുള്ള ശ്രമം നടത്തി. അനീഷിനു ഭക്ഷണത്തോടുള്ള അതേ അറ്റാച്ച്മെന്റും പാഷനുമാണു, സുമേഷ്ജിക്ക് ക്യാമറയോടും ഉള്ളത്. :)

മഹാമണ്ഡപം അതിന്റെ യഥാർത്ഥരൂപത്തിൽ ഇന്നില്ല എന്നത് വിഷമിപ്പിക്കുന്ന ഒരു സംഗതിയാണു.ഇന്നു കാണുന്ന പലഭാഗങ്ങളും 16-ആം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് നിർമ്മിച്ചതാണു.മഹാമണ്ഡപത്തിന്റെ വടക്കായി ശിവഭൂതഗണങ്ങളിലൊന്നായ ചണ്ഡികേശ്വരന്റെ അമ്പലം കാണാം.അതുപോലെ ഉപദേവതകക്ഷേത്രങ്ങളായി “അമ്മൻ (പെരിയനായകി) കോവിൽ”, “സുബ്രമണ്യൻകോവിൽ”, “ഗണപതി കോവിൽ” തുടങ്ങിയ ചെറുക്ഷേത്രങ്ങളും കാണാം.
അതിശയിപ്പിക്കുന്ന കാഴ്ച്ചയായി നിലകൊള്ളുന്ന ഒന്നാണു ഈക്ഷേത്ര സമുച്ചയത്തെ ചുറ്റി നിലനിൽക്കുന്ന തിരുച്ചുറു മാളിക എന്ന മതിൽ. നിരവധി പ്രതിഷ്ഠകളും ചെറുക്ഷേത്രങ്ങളും എണ്ണിയാലൊടുങ്ങാത്ത ശിവലിംഗപ്രതിഷ്ഠകളും പേരറിയാൻ കഴിയാഞ്ഞ ഒട്ടനേകം ദേവഗണങ്ങളും അടങ്ങിയ ഒരു മഹാസംഭവം തന്നെയാണു ഈ മതിൽ. 28 അടി ഉയരത്തിൽ 500‘ x 250‘ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ഈ മതിലൊന്ന് നടന്നു കാണണമെങ്കിൽ തന്നെ ഒരുദിവസത്തിന്റെ പകുതി വേണ്ടി വരും. വിശാലമായ അമ്പലമുറ്റത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽ കുറച്ചു നേരം ഞങ്ങൾ വിശ്രമിച്ചു. പിന്നീടു വീണ്ടും ഫോട്ടോസെഷനുകൾ…

അപ്പോഴേക്കും അമ്പലത്തിലെ വൈദ്യുതദീപങ്ങൾ മിഴിതുറന്നു. തെളിഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിൽ, ദീപപ്രഭയാൽ കുളിച്ച് നിൽക്കുന്ന ബൃഹദീശ്വരക്ഷേത്രത്തിന്റെ നയനാന്ദകരമായ ദർശനം, അതിനെക്കുറിച്ചുള്ള വിവരണം എന്റെ തുച്ഛമായ പദസമ്പത്ത്കൊണ്ട് വിവരിക്കാൻ സാധിക്കുന്നതിലും എത്രയോ മടങ്ങ് അധികമാണു എന്ന് തിരിച്ചറിയുന്നു. പിന്നീടുള്ള നാളുകളിൽ കണ്ണടക്കുന്ന നേരത്ത് ഒരു തിരശ്ശീലയിലെന്ന പോലെ ആ ചിത്രം തെളിഞ്ഞ് വരാറുണ്ടായിരുന്നു..അവിടെ നിൽക്കുന്ന ഓരോ നിമിഷവും ഞങ്ങൾ ഇനിയുമിവിടെ എത്രയും പെട്ടെന്ന് ഒന്നുകൂടെ വരണം എന്ന തീരുമാനത്തിലേക്ക് കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു. പിന്നെ മനസ്സില്ലാ മനസ്സോടെ ബൃഹദീശ്വരനോട് യാത്ര പറഞ്ഞ്, ക്ഷേത്രനഗരിയായ കുംഭകോണത്തിലേക്ക് യാത്രതിരിച്ചു.