Tuesday, September 18, 2012

ജന്മഭൂമി പത്രാധിപര്‍ അറിയാന്‍

പത്രാധിപര്‍,
ജന്മഭൂമി


Sir,

ഞാന്‍ ഒരു സ്വയംസേവക് ആണു (ഞാന്‍ മനസ്സിലാക്കിയടത്തോളം.) വിശ്വസിക്കുന്ന ആദര്‍ശത്തിനുവേണ്ടി നിലകൊള്ളുന്നതിന്റെ ഭാഗമായാണു വീട്ടില്‍ ജന്മഭൂമി വരുത്തുന്നത്. സത്യത്തില്‍ അതൊരു ഐക്യപ്പെടലോ പ്രോത്സാഹനമോ എന്നതിലുപരി മറ്റൊന്നും ആയിരുന്നില്ല. ബൌദ്ധികനിലവാരത്തില്‍ അത്രയൊന്നും ഔന്നത്യം അവകാശപ്പെടാനില്ലാത്ത എന്നെപ്പോലെ ആയിരക്കണക്കിനു സാധാരണസ്വയംസേവകരും (അങ്ങനെയൊരു ക്ലാസിഫിക്കേഷന്‍ കൊടുക്കുന്നത് തെറ്റായിരിക്കാം) ഒരു പക്ഷെ, അങ്ങനെയൊരു ഐക്യപ്പെടലിന്റെ ഭാഗമായായിരിക്കും ജന്മഭൂമി വരിക്കാരായതും.

എനിക്കുറപ്പുണ്ട്, ജന്മഭൂമി എന്ന പ്രസ്ഥാനത്തിന്റെ ഗതിവിഗതികളില്‍, ഗ്രാമാന്തരങ്ങളില്‍ അതിനു വേരുറപ്പിക്കാനുള്ള പരിശ്രമത്തില്‍, സംഘടനാപ്രവര്‍ത്തകര്‍ വ്യക്തിപരമായ കാര്യങ്ങള്‍ മാറ്റി വച്ച് മുന്നോട്ടിറങ്ങിയിരുന്നത്, ജന്മഭൂമി 'സംഘകാര്യം' എന്ന നിലയില്‍ കാണാന്‍ ശ്രമിച്ചതുകൊണ്ടായിരിക്കും. ആ ഒരു സ്നേഹത്തെ, അവരുടെ പ്രവര്‍ത്തനങ്ങളെ  ബഹുമാനിച്ചു ശീലിച്ചതു കൊണ്ടാണു കേസരിക്കൊപ്പം തന്നെ ഇന്നും പലരും ജന്മഭൂമിയെ കാണാന്‍ ശ്രമിക്കുന്നതും. പറഞ്ഞ് വന്നത്, ഇത് നിങ്ങളെ സംബന്ധിച്ചിടത്തോളം "ഒരു ബിസിനസ്" മാത്രമായിരിക്കാം, എന്നാല്‍ അടിത്തട്ടില്‍ അതല്ല.



രണ്ടായിരത്തിനിപ്പുറം ഹിന്ദുഐക്യവേദിയുള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ കേരളമൊട്ടാകെ പ്രക്ഷോഭപരിപാടികളില്‍ നിതാന്തം പരാമര്‍ശിക്കുന്ന ഒരു പേരുണ്ട്, കെ.പി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ബിലീവേഴ്സ് ചര്‍ച്ച്. കേരളത്തിലെ മതപരിവര്‍ത്തനശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു എന്ന് കരുതപ്പെടുന്ന, കോടികള്‍ വിദേശസഹായം ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന് വെളിപ്പെട്ടിട്ടുള്ള അതേ ബിലീവേഴ്സ് ചര്‍ച്ച്. ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ നിരന്തരം അവിടേക്ക് മാര്‍ച്ച് നടത്തുകയും അന്വേഷണം വേണം എന്നാവശ്യപ്പെടുകയും ചെയ്യാറുണ്ട്.

From an Old article from Janmabhumi
ഇപ്രാവശ്യത്തെ ജന്മഭൂമി ഓണപ്പതിപ്പ് ലഭിച്ചു. അതു വായിക്കാനുള്ള ആഗ്രഹം കാരണം, സുഹൃത്തുവഴി കയ്യിലേക്കെത്തിക്കുകയായിരുന്നു. വളരെ സന്തോഷത്തോടുകൂടി ആദ്യപേജ് മറച്ചപ്പോള്‍ കണ്ടത്, കെ.പി യോഹന്നാന്റെ ചാനലിന്റെ ഒരു മുഴുവന്‍ പേജ് കളര്‍ പരസ്യമാണു. ആശയറ്റവര്‍ക്ക് പ്രത്യാശയേകാന്‍ ക്ഷണിക്കുന്ന നല്ല ഒന്നാന്തരം പരസ്യം.  വിദേശത്ത് നിന്നായാലും സ്വദേശത്ത് നിന്നായാലും ലഭിക്കുന്ന പണത്തിനു വില ഒന്നാണല്ലേ സര്‍? പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് പരസ്യം നല്‍കിയ സഖാവ് കൊടിയേരിയും കെ.പി യോഹന്നാനെ നെഞ്ചിലേറ്റിയ ജന്മഭൂമിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പിടികിട്ടിയില്ല.  ഇനിയും ഈ പത്രം വരുത്തിയാല്‍ ഞാന്‍ ഏത് ആദര്‍ശത്തിനുവേണ്ടിയാണോ നിലകൊണ്ടത്, അതിനോടു ചെയ്യുന്ന വഞ്ചനയാവും, അത് ആത്മഹത്യാപരവും. അതിനാല്‍ ജന്മഭൂമിയും ഞാനുമായുള്ള ബന്ധം ഇവിടെ അവസാനിക്കട്ടെ.
From Janmabhumi Onappathipp


എന്നിരുന്നാലും ഒന്നു ചോദിക്കട്ടെ, പൊരിവെയിലത്ത് ആദര്‍ശവും മുറുക്കിപ്പിടിച്ച് സമ്പര്‍ക്കവുമായി വീടുവീടാന്തരം കയറിയിറങ്ങുന്ന ഒരു പ്രവര്‍ത്തകനു നിങ്ങളിട്ടിരിക്കുന്ന വില എത്ര ആയിരമാണു?