Monday, June 15, 2009

രക്തസാക്ഷിക്ക് പറയാനുള്ളത്

രക്തസാക്ഷിക്ക് പറയാനുള്ളത്

(കടപ്പാട്‌ : ആദ്യമായി മുഷ്ടി ചുരുട്ടി വിളിച്ച "രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ " എന്ന മുദ്രാവാക്യത്തിനു ...ഗോ മാതാവാണെങ്കില്‍ കാള അച്ചനാവില്ലേ എന്ന് ചോദിച്ചു ഒരു പുതിയ വഴിത്താരയിലേക്ക് നയിച്ച ഗിരീഷേട്ടന്.. വിസ്മയക്കും ലാവ്ലിനും കരിദിനങ്ങള്‍ക്കും അങ്ങിനെ ഇന്നിന്റെ എല്ലാവിധ പുരോഗമനവാദത്തിന്ടെ ഉദാഹരണങ്ങള്‍ക്കും...)

"നന്ദി, കാലത്തിനും കാലനും പിന്നെ,
വിപ്ലവാഹ്വാനമേകിയ തീനാളത്തിനും
നന്ദി, അമ്മയേക്കാളും നെഞ്ചിലേറ്റിയ ദീപ്തമാം
പാടിപതിഞ്ഞൊരു വിപ്ലവഗീതിക്കും

പതറിയതില്ല ഞാന്‍ നിണമൊഴുകി വീഴ്കിലും
വിറച്ചില്ല , തീപ്പന്തമെന്തേണ്ട കൈകളും
ഓര്‍ക്കുന്നു ഞാനന്ന് കണ്ടൊരു സ്വപ്നത്തില്‍
രക്തസാക്ഷികള്‍ നെയ്തൊരു സമത്വ രാഷ്ട്രത്തിനെ

വ്യര്‍ത്ഥമോഹങ്ങള്‍, താണ്ടേണ്ട വീഥികള്‍
മുഷ്ടി ചുരുട്ടിയ വിപ്ലവവീര്യങ്ങള്‍
ഇന്നിന്റെ പാതയില്‍ രക്തപുഷ്പങ്ങളായ്
സ്വജീവിതം മാറ്റുന്ന പാഴായ സ്വപ്‌നങ്ങള്‍

അജ്ഞത തളം കെട്ടുന്ന കാഴ്ചകള്‍
ഇന്നിന്റെ വിപ്ലവം ശൈത്യം ഭയാനകം
ജീവരക്തതാല്‍ നനച്ചൊരീ സ്മാരക ശിലകളും
വില്‍പ്പനക്കെത്തുന്ന കാഴ്ചകള്‍.

വിലപേശലില്‍ മങ്ങുന്ന ഭാവിപ്രതീക്ഷകള്‍
കുരുന്നുകള്‍ കയ്യിലേന്തുന്ന കൊലക്കത്തികള്‍
തേടി ഞാന്‍, ഇടനാഴികളിലെ മൌനങ്ങളില്‍
എവിടെയാ ദൂരെ കളഞ്ഞ കൊയ്ത്തരിവാളിനെ

ശൈത്യം തളം കെട്ടും മുറിയിലതിഥിയായ് മേവുന്ന
നോട്ടുകെട്ടിന്‍ ഭാരമസഹ്യമായ് തോന്നിയോ
രക്തസാക്ഷി മഹാപര്‍വ്വതമത്രേ* വരികളില്‍..
ആഞ്ഞടിക്കേണ്ട കൊടുംകാറ്റായ് പിറന്നവന്‍

നന്ദി, കാലത്തിനും കാലനും പിന്നെ,
വിപ്ലവാഹ്വാനമേകിയ തീനാളത്തിനും

* ചൊല്ക്കവിതകളുടെ രാജകുമാരന്‍ മുരുകന്‍ കാട്ടാകടയുടെ രക്തസാക്ഷി എന്ന കവിതയിലെ പരാമര്‍ശം