Tuesday, September 07, 2010

വാത്സല്യം

(വെറുതെ..വാത്സല്യത്തിന്റെ ചില കാണാപ്പുറങ്ങൾ ഒരുപാട് അസ്വസ്ഥമാക്കിയിട്ടുണ്ട്….അത്തരത്തിലൊന്നു…)

“എങ്ങനെയുണ്ട്?“ ചുവരിൽ പുതുതായി ഒട്ടിച്ച വാൾപേപ്പറിൽ നോക്കി വലിയ ഒരു കാര്യം ചെയ്തു തീർത്ത സംതൃപ്തിയോടെ അവൾ ചോദിച്ചു. കമഴ്ന്നു കിടന്നു, പാൽപുഞ്ചിരി തുകുന്ന ഉണ്ടക്കവിളുകളോടു കൂടിയ ഒരു കുഞ്ഞിന്റെ ചിത്രം. ഇതടക്കം ബെഡ്റൂമിലെ അഞ്ചാമത്തെ ചിത്രം. എല്ലാം കുഞ്ഞുങ്ങളുടെ വ്യത്യസ്ത ചിത്രങ്ങൾ.

“ഇനി ഇറങ്ങാം?“ അവളുടെ ചോദ്യമാണു അവനെ ചിന്തകളിൽ നിന്നുണർത്തിയത്. പുറത്തേക്കിറങ്ങുമ്പോൾ മരുമകളുടെ കുഞ്ഞുങ്ങളോടുള്ള വാത്സല്യത്തെക്കുറിച്ച് അമ്മയും അച്ഛനും പറയുന്നുണ്ടായിരുന്നു.

“അമ്മാ..എന്തെങ്കിലും തരണേ….“

കാറിലോട്ട് കയറാൻ തുടങ്ങുമ്പോഴാണു ഒക്കത്തൊരു കുഞ്ഞുമായി ഒരു ഭിക്ഷക്കാരി കയറി വന്നത്.

“അമ്മേ, ഞങ്ങളിറങ്ങാ.. ടി.വിയുടെ മുകളിൽ ഒരു ചെപ്പിൽ ചില്ലറ ഉണ്ട്. അതെടുത്തിവർക്ക് കൊടുത്തേക്കൂ.” അവൾ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് കാറിന്റെ അടുത്തേക്ക് വന്നു. അവൾ സാരി നേരെയാക്കാൻ എടുക്കുന്ന സമയത്താണു അവൻ ആ ഭിക്ഷക്കാരിയുടെ കുഞ്ഞിനെ ശ്രദ്ധിച്ചത്. എണ്ണമയമില്ലാത്ത ജഡപിടിച്ച തലമുടി, അഴുക്ക് പുരണ്ട മുഖം, അവിടവിടെ മുറിഞ്ഞ പാടുകൾ. കയ്യിലുള്ള ഒരു ഉജാലക്കുപ്പി കൊണ്ട് അതെന്തൊക്കെയോ കളിക്കുന്നുണ്ട്.

ഡോർ തുറന്നു കാറിലോട്ട് കയറാൻ തുടങ്ങിയപ്പോഴാണു ആ കുഞ്ഞു ഭിക്ഷക്കാരിയുടെ ഒക്കത്തിരുന്നു, കയ്യിലെ ഉജാലക്കുപ്പി ദൂരെക്കളഞ്ഞ് അവളുടെ തലമുടിയിൽ കയറിപ്പിടിച്ചതു. ‘ച്ചീ..’ അറപ്പാണോ വെറുപ്പാണോ അവളുടെ മുഖത്തെ ഭാവം എന്ന് മനസ്സിലാക്കാനാവാതെ വണ്ടി മുന്നോട്ടെടുക്കുമ്പോളവന്റെ മനസ്സിൽ ആ വാൾപേപ്പറിലെ വെളുത്ത് തുടുത്ത കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു.

38 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അറപ്പാണോ വെറുപ്പാണോ അവളുടെ മുഖത്തെ ഭാവം എന്ന് മനസ്സിലാക്കാനാവാതെ വണ്ടി മുന്നോട്ടെടുക്കുമ്പോളവന്റെ മനസ്സിൽ ആ വാൾപേപ്പറിലെ വെളുത്ത് തുടുത്ത് കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു.

Umesh Pilicode said...

കൊള്ളാം മാഷെ... ഹൃദയ സ്പര്‍ശി

സുശീല്‍ കുമാര്‍ said...

ഇഷ്ടമായി പ്രവീണ്‍, വീണ്ടും എഴുതുക.

ശ്രീജിത് കൊണ്ടോട്ടി. said...

നന്നായിരിക്കുന്നു.. ആശംസകള്‍..

മൻസൂർ അബ്ദു ചെറുവാടി said...

ഇതുപോലെ പല കാഴ്ചകളും വിഷമിപ്പിക്കാറുണ്ട്.

ആളവന്‍താന്‍ said...

നന്നായെഴുതി... അങ്ങനെയും ചിലര്‍!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം

Rajesh T.C said...

പ്രവീൺ എഴുത്ത് നന്നായിട്ടുണ്ട്...

വരയും വരിയും : സിബു നൂറനാട് said...

സത്യം.
ചുരുക്കി, ഒരുപാട് പറഞ്ഞു..

ആദിത്യ്. കെ. എൻ said...

ആ 'അവളി'ല്‍ നമ്മള്‍ പലരുമുണ്ട്;പല രൂപത്തില്‍...ഉള്ളില്‍ ഒന്നുവച്ചുകൊണ്ട് പുറമേ മറ്റൊന്ന് കാട്ടുന്ന സ്വഭാവത്തിന്‍റെ ചെറിയ,വിശാലമായ ഉദാഹരണം...നന്നായിട്ടുണ്ട്.

ശ്രീനാഥന്‍ said...

നന്നായി പ്രവീൺ, സ്നേഹവും അനുകമ്പയുമൊക്കെ ജീവിതത്തിൽ പലപ്പോഴും ചിത്രത്തിൽ മാത്രം ഒതുങ്ങിപ്പോകുന്നു അല്ലേ! സത്യത്തിൽ ലോകത്തെ സ്നേഹിക്കുന്നത് വളരെ ബുദ്ധിമുട്ടാണല്ലോ!

Sabu Hariharan said...

നന്നായിക്കുന്നു :)
Good one.

ശ്രീ said...

നന്നായി

...sijEEsh... said...

നന്നായി.
കഥകള്‍ പോലെ നന്മക്കു വേണ്ടി പ്രവര്‍ത്തിക്കാനും കഴിയട്ടെ എന്ന ആശംസകളോടെ..

Nandini Sijeesh said...

നന്നായിരിക്കുന്നു ഭായി
ഇന്നത്തെ സമൂഹത്തിന്റെ ഒരു യഥാര്‍ത്ഥ മുഖം.

Subiraj Raju said...

ആശംസകള്‍ -:)

ഹരീഷ് തൊടുപുഴ said...

ഇപ്പോൾ മനസ്സിലായില്ലേ; ഇത്രേമൊക്കെയേ ഉള്ളു കാര്യങ്ങളൂടെ കിടപ്പ്..
ഉപദേശികളെ കണ്ടിട്ടില്ലേ..
അവരെ ആരെങ്കിലും ഉപദേശിക്കാൻ ശ്രമിച്ചു നോക്കൂ..
അസഹിഷ്ണതയോടെ കയർക്കുന്നതും പിറുപിറുക്കുന്നതും കാണാം..
എന്റെ കാര്യമെടുത്താൽ..
എനിക്കും ഒരേ സമയം ദ്വവ്യക്തിത്വമുണ്ട്..
സോ..
ഞാൻ അവളു ചെയ്തതു ശരിയെന്നോ; തെറ്റെന്നോ സ്ഥാപിക്കാൻ ഞാനാളല്ലാ..
കാരണം ഞാനും അവളെപ്പോലെ തന്നെ ഒരു അവസരവാദിയാണ്..!!
:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒരു വലിയ സത്യം ...
ആ ചുവരിലെ ചിത്രങ്ങള്‍ തന്നെ വലിയ ഒരു സത്യം കാണിച്ചു തരുന്നുണ്ടല്ലോ.
നല്ല ചിന്ത നല്ല വരികള്‍. ആശംസകള്‍

yousufpa said...
This comment has been removed by the author.
Unknown said...

പ്രവീണ്‍..നന്നായിട്ടുണ്ട്..ഉള്ളില്‍ ഒന്നുവച്ചുകൊണ്ട് പുറമേ മറ്റൊന്ന് കാട്ടുന്ന സ്വഭാവത്തിന്‍റെ ചെറിയ,വിശാലമായ ഉദാഹരണം.

yousufpa said...

നോവ്‌ പടര്‍ത്തി .......

ചെറുതെങ്കിലും നന്നായിരിക്കുന്നു.

siya said...

പ്രവീണ്‍ ,വളരെ നല്ല പോസ്റ്റ്‌ ..ഞാനും രണ്ട് കുട്ടികളുടെ അമ്മയും ആണ് .എന്നാലും ഈ പോസ്റ്റ്‌ വായിച്ചപോള്‍ എനിക്കും മനസ്സില്‍ ഒരു വിങ്ങല്‍ ..എന്‍റെ വശം ഇതില്‍ എന്താവും എന്ന് ?

പ്രവീണ്‍ ഇനിയും ഇതുപോലെ എഴുതുവാന്‍ കഴിയട്ടെ .

Unknown said...

നന്നായിട്ടുണ്ട്...
ചുരുങ്ങിയ വാക്കുകളില്‍ എല്ലാം പറഞ്ഞു

jayanEvoor said...

ഇത് ഒരു സനാതന സത്യം!

Manoraj said...

പുറാമ്പൂച്ച് സ്നേഹങ്ങള്‍ അല്ലെങ്കില്‍ സമൂഹത്തിനു മുന്നില്‍ ആടിതീര്‍ക്കുന്ന കപട വേഷങ്ങള്‍ അതായി മാറി ഇന്ന് നമുക്ക് എല്ലാം തന്നെ. കുഞ്ഞുങ്ങളുടെ ഫോട്ടോകളെ സ്നേഹിക്കുന്ന വികാരവായ്പോടെ വീട്ടിലെ പട്ടികുട്ടിയെയും പട്ടികുട്ടിയെ അറക്കുന്ന പോലെ കുഞ്ഞുങ്ങളേയും സ്നേഹിക്കുന്നവരുടേ കാലമാണിത്. നല്ലൊരു കഥ..

@vishnu1878 said...

പുതിയ ലോകത്തെ മലയാളിയുടെ ചിന്തയും പ്രവര്‍ത്തിയും തമ്മിലുള്ള വൈരുധ്യം മനോഹരമായി എഴുതിയിരിക്കുന്നു

Gopakumar V S (ഗോപന്‍ ) said...

മുഖം മൂടികള്‍ (അതാണ് Individuality യും personality യും തമ്മിലുള്ള വ്യത്യാസം. We are born with Individuality, personality is the mask we wear to act before others.... വളരെ വ്യക്തമായി ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നു) ആ കുഞ്ഞിനെ നേരില്‍ കണ്ടപ്പോള്‍ അവളുടെ individuality പുറത്ത് വന്നു, അതുവരെ മുഖം മൂടിയാക്കിയ personality പൊളിഞ്ഞുവീണു)
നന്നായിട്ടുണ്ട്...ആശംസകള്‍ .....

Typist | എഴുത്തുകാരി said...

ഇതു കഥയാണെങ്കിലും യാഥാർത്ഥ്യവും ഇതു തന്നെ.

Pankajbalu said...

ഹൃദയ സ്പര്‍ശി, നന്നായിരിക്കുന്നു

Kalavallabhan said...

ഇവിടെ മേനിമിനുക്കവും വടിവുകളും മാത്രം ഇഷ്ടപ്പെടുന്നു.

Anil cheleri kumaran said...

സ്നേഹവും ഒരു വാള്‍പേപ്പര്‍ പോലെ.

പട്ടേപ്പാടം റാംജി said...

ഭംഗിയുള്ള ചിത്രങ്ങള്‍ മാത്രം അംഗീകരിക്കുന്നവര്‍.
ജീവനുകളെ അംഗീകരിക്കാത്തവര്‍...
ചെറിയ വാക്കുകള്‍ കൊണ്ട് വലിയ യാഥാര്‍ത്ഥ്യം
പറഞ്ഞത്‌ നന്നായി.

തോന്ന്യാസി said...

കെട്ട്യോള്‍ക്ക് നല്ല ബുദ്ധി ഉപദേശിക്കുന്നതിനു പകരം നീ അതും പോസ്റ്റുന്നോടാ.......

Unknown said...

എഴുത്ത് നന്നായിരിക്കുന്നു. ആശംസകള്‍

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

‌@‌ഉമേഷ് പീലിക്കോട്
@സുശീൽ‌കുമാർ പി പി
@‌ശ്രീജിത് കൊണ്ടോട്ടി
@‌ചെറുവാടി
@‌ആളവൻ‌താൻ‌
@‌റിയാസ് (മിഴിനീര്‍ത്തുള്ളി)
@ജുജൂസ്‌
@സിബു‌ നൂറനാട്
@‌ആദിത്യ് കെ എന്‍
@‌ശ്രീനാഥന്‍
@‌Sabu M H
@‌ശ്രീ
@‌സിജീഷ്
@‌വീണ
@‌സുബിരാജ്

വായനക്കും അഭിപ്രായം‌ പറഞ്ഞതിനും നന്ദി

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@ഹരീഷ് തൊടുപുഴ
@ഉഷാമ്മ
@‌അഭി
@‌യൂസഫ്പ
@സിയ
@‌കടലാസ്പുലി
@ജയൻ‌ ഏവൂർ
@മനോരാജ്
@ജാക്ക്സ്
@ഗോപകുമാർ‌
@പങ്കജ്ബാലു
‌@‌എഴുത്തുകാരിചേച്ചി
@കലാവല്ലഭൻ‌
@കുമാരൻ‌
@പട്ടേപ്പാടം റാംജി
@തോന്ന്യാസി
@പാലക്കുഴി

ഇവിടെ വന്നതിനും കഥ വായിച്ച് അഭിപ്രായം പറഞ്ഞതിനും നന്ദി... :)

Shyju said...

Kollaam Praveen.

chithrakaran:ചിത്രകാരന്‍ said...

കഴിയുന്നതും ഭിക്ഷ കൊടുക്കാതിരിക്കുക എന്ന സ്വഭാവമുള്ളതുകൊണ്ട് ഭിക്ഷക്കരെ ശ്രദ്ധിക്കാറില്ല.പക്ഷേ,അവരുടെ ജീവിതത്തെ നിരീക്ഷിക്കാറുണ്ട്.നഷ്ടമില്ലല്ലോ. തേച്ചു മിനുക്കിയാല്‍ ലോഹം പോലെ തിളങ്ങുമല്ലോ അവരും,അവരുടെ കുഞ്ഞുങ്ങളും. സ്വന്തം രാജ്യത്തെ പ്രജകള്‍ക്ക് പേരിനൊരു കണക്കോ, വിലാസമോ,വ്യക്തിത്വമോ,ഐ.ഡി.കാര്‍ഡോ, നംബറോ,വിശദ വിവരങ്ങള്‍ സൂക്ഷിച്ചുവക്കുന്ന ആധുനിക സംവിധാനങ്ങളോ അനുവദിച്ചു നല്‍കിയിട്ടില്ലാത്ത സ്ഥിതിയില്‍ തേച്ചുമിനുക്കാന്‍ എത്ര ദശാബ്ദങ്ങള്‍ വേണ്ടിവരുമെന്ന് പറയാനാകില്ല.നമുക്ക് മനുഷ്യരാകാന്‍ കുറേ ദൂരം പോകാനുണ്ട്.