Saturday, June 04, 2011

ചിദംബരസ്മരണയിൽ : കുംഭകോണം വഴി ചിദംബരം. (ഭാഗം‌ രണ്ട്)

ആദ്യഭാഗം‌ ഇവിടെ വായിക്കാം‌: തഞ്ചാവൂർ‌


തഞ്ചാവൂർ ബൃഹദേശ്വരക്ഷേത്രത്തിൽ നിന്നിറങ്ങുമ്പോഴേക്കും ഇരുട്ടായിക്കഴിഞ്ഞിരുന്നു. ശ്രീരംഗത്ത് കിട്ടിയ ഭീകര ക്യൂ , സ്വാമിമലസന്ദർശനം ഞങ്ങളുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചു. കുംഭകോണത്ത് രാത്രി ചെന്ന്ചേർന്ന് യാത്ര തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായി തഞ്ചാവൂരിൽ നിന്ന് ബസ് കയറാനുള്ള ശ്രമം ആരംഭിച്ചു. ബസ്സ്റ്റാന്റിൽ ബസ് അന്വേഷിച്ചു നിന്ന ഞങ്ങളുടെ അടുത്തേക്ക് ഒരു തമിഴ് മദ്ധ്യവയസ്കൻ നടന്നു വന്ന് കാര്യമന്വേഷിച്ചു. കാര്യമറിഞ്ഞ അദ്ദേഹം കുംഭകോണത്തേക്കുള്ള ടൌൺറ്റുടൌൺ ബസ് കിട്ടുന്ന സ്ഥലത്തേക്കുള്ള വഴി പറഞ്ഞു തന്നു. പയ്യെ അങ്ങോട്ട് നടന്ന് തുടങ്ങിയ ഞങ്ങളുടെ അടുത്തേക്ക് ഒരു ബൈക്കിൽ അദ്ദേഹം പിന്നെയും വന്നു.ബൈക്ക് പാർക്ക് ചെയ്ത് ബസ് കാത്ത് നിന്ന ഞങ്ങളുടെ അടുത്ത് വന്ന് സംസാരം തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വളരെ കാര്യങ്ങൾ സംസാരിച്ച ആ നല്ല മനുഷ്യനു ഞങ്ങൾ ഇവിടെ പറ്റിക്കപ്പെടുമോ എന്ന ആശങ്കയായിരുന്നു. അതു മൂലമാണു വീട്ടിൽ പോവാനിരുന്ന അദ്ദേഹം ഞങ്ങളെ ബസ് കയറ്റിയയക്കാൻ കൂടെ നിന്നത്. അതിനദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരം മനസ്സിലാവാൻ അദ്ദേഹം അവസാനം പറഞ്ഞ വാചകം വരെ കാത്തിരിക്കേണ്ടി വന്നു. “ഞാനെല്ലാ മാസവും ശബരിമലക്ക് വരുന്നയാളാണു“.

ഞങ്ങൾ കുംഭകോണത്തെത്തുമ്പോൾ സമയം 11 മണീ കഴിഞ്ഞു. വളരെ കൺജസ്റ്റഡ് ആയ ഒരു നഗരം. നിറയെ ലോഡ്ജുകളുണ്ടെങ്കിലും ഞങ്ങൾക്ക് താമസം ലഭിക്കാൻ വളരെ പാടുപെടേണ്ടി വന്നു. പിറ്റേ ദിവസം പുലർച്ചെ രാഹുസ്ഥൽ സന്ദർശനം കഴിഞ്ഞു വേണം ചിദംബരത്തിലേക്ക് പോകുവാൻ.

കുംഭകോണം ഒരു ക്ഷേത്ര ശൃംഖലയുടെ കേന്ദ്രബിന്ദുവാണു. നവഗ്രഹങ്ങളുടെ ക്ഷേത്രങ്ങൾ എല്ലാം കുംഭകോണത്തിനെ കേന്ദ്രീകരിച്ച് പല സ്ഥലങ്ങളിലായി നിലകൊള്ളുന്നു. ഓരോ ക്ഷേത്രവും അത്യന്തം മനോഹരവും, പ്രശസ്തവും, ഓരോ തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളാൽ കൌതുകകരവുമാണു. നവഗ്രഹങ്ങളിൽ രാഹുവിനെ മാത്രമേ സന്ദർശിക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിരുന്നുള്ളൂ. നവഗ്രഹക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ..

ഗ്രഹം
സ്ഥലം
കുംഭകോണത്തിൽ നിന്നുള്ള ദൂരം
പ്രാധാന്യം‌ (ഭക്തജനങ്ങൾക്ക് മാത്രമുള്ള കോളം )
നമ്പർ
സൂര്യൻ
സൂര്യനാർകോവിൽ
15 കി.മീ
സർവ്വൈശ്വര്യപ്രദായകം
0435 2472349
ചന്ദ്രൻ
തിങ്ങാലൂർ
30 കി.മീ
വിഘ്നങ്ങൾ നീങ്ങുന്നതിനു
04362 262499
ചൊവ്വ
വൈത്തീശ്വരൻകോവിൽ
40 കി.മീ
വിജയം
04364 279423
ബുധൻ
തിരുവെങ്കട്
50 കി.മീ
ജ്ഞാനം
04364 256424
വ്യാഴം
ആലങ്കുടി
17 കി.മീ
കല
04374 269407
ശുക്രൻ
കാഞ്ചന്നൂർ
21 കി.മീ
വിവാഹം‌, കുട്ടികളുടെ പ്രശ്നങ്ങൾ
0435 2473737
ശനി
തിരുനല്ലൂർ
38 കി.മീ
അസുഖങ്ങൾ‌, ധനസംബന്ധിയായ പ്രശ്നങ്ങൾ
04368 236530
രാഹു
തിരുനാഗേശ്വരം‌ (രാഹുസ്ഥൽ‌)
5 കി.മീ
വിജയം
0435 2463354
കേതു
കീഴപെരുംപല്ലം
60 കി.മീ
ദാരിദ്ര്യം‌, അസുഖം
04364 220424

പുലർച്ചെ ആറുമണിക്ക് തന്നെ രാഹുസ്ഥലിലേക്ക് യാത്രതിരിച്ചു. രാഹുസ്ഥലിൽ എത്തുമ്പോൾ നേരം പുലർന്നു വരുന്നേ ഉള്ളൂ. ചെറുതും (തഞ്ചാവൂരും ശ്രീരംഗവുമായൊക്കെ താരതമ്യം ചെയ്യുമ്പോൾ മാത്രം) സുന്ദരവുമായ ഒരു അമ്പലം. അമ്പലത്തിൽ അധികം തിരക്കില്ല. ഇവിടെ രാഹുകാലത്താണു അഭിഷേകം ചെയ്യുന്നത്. (9.30 -10.30 സമയം). ഇന്ദ്രനീലക്കല്ലിലാണത്രെ രാഹുവിഗ്രഹം പണിതിട്ടുള്ളത്. അതിനാൽ അഭിഷേകം ചെയ്യുന്ന പാൽ വിഗ്രഹത്തിൽ സ്പർശിക്കുന്ന മാത്രയിൽ നീലനിറത്തിലാവുമത്രെ. ആ പാലാണുപ്രസാദമായി ഭക്തർക്ക് കൊടുക്കുന്നത്. ഇവിടത്തെ പ്രധാനപ്രതിഷ്ഠ ശിവൻ തന്നെയാണു. ചെറിയ മറ്റു ഉപദേവതാപ്രതിഷ്ഠകളുമുണ്ട്. അധികം വൈകാതെ അവിടെന്ന് കുംഭകോണത്തേക്ക് തിരിച്ചു. ചിദംബരത്തിലേക്കുള്ള ബസ് കയറുമ്പോൾ സമയം അധികമായിട്ടുണ്ടായിരുന്നില്ല. പത്തരയോടെ ഞങ്ങൾ ചിദംബരത്തെത്തി.

മറ്റെല്ലാ അമ്പലങ്ങളിലും എന്ന പോലെ നമ്മളെ സ്വാഗതം ചെയ്യാനായി ഒരു വലിയ ഗോപുരം തലയുയർത്തിനിൽക്കുന്നു. ചുറ്റുപാടും വഴിവാണിഭക്കാർ നിറഞ്ഞ ഒരു ചെറിയ നിരത്തിലൂടെ ഞങ്ങൾ ഗോപുരത്തെ ലക്ഷ്യമാക്കി നടന്നു. ചിദംബരം നടരാജക്ഷേത്രം ഈ നഗരമദ്ധ്യത്തിലെ 40 ഏക്കറിലായാണു (160,000 ച.മീ) സ്ഥിതിചെയ്യുന്നത്. തഞ്ചാവൂരിനു കുഞ്ഞിരാമൻനായരുടെ കവിതപോലെ സുന്ദരമാണെങ്കിൽ ചിദംബരം ആശാന്റെ കവിതപോലെ ആഴവും ഗാംഭീര്യവുമേറിയതാണു.

ആദ്യഗോപുരം കഴിഞ്ഞു മുന്നോട്ട് ചെല്ലുമ്പോൾ നിരവധി ചെറിയ ഇടുങ്ങിയ വഴികൾ നിറഞ്ഞ ജനബാഹുല്യമേറിയ ഒരു തെരുവ്. 1980 കളിൽ ചെന്ന് പെട്ട പോലെ നിറം മങ്ങിയ, ശിവകാശി പോസ്റ്ററുകൾ നിറഞ്ഞ, സാധാരണക്കാരായ കച്ചവടക്കാരും യാചകരും നിറയെ ഉള്ള ഒരു തെരുവ്. തട്ടിയും മുട്ടിയുമല്ലാതെ മുന്നോട്ട് നടക്കാനാവില്ല. ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ ലക്കും ലഗാനുമില്ലാതെ പായുന്ന സൈക്കിളുകളിലും മോപ്പഡുകളിലും തട്ടിവീഴുമെന്നുറപ്പ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തവമായ ശൈവക്ഷേത്രമായ ചിദംബരത്തിൽ, പല്ലവചോളപാണ്ഡ്യരാജവംശങ്ങളുടെ സകലപ്രതാപങ്ങളുടേയും നേർക്കാഴ്ചയായി വിശേഷിപ്പിക്കപ്പെടുന്ന ഈ മഹാക്ഷേത്രത്തിൽ, ഒരു കാലഘട്ടത്തിലെ സാഹിത്യരംഗത്തിന് വളർന്ന് പന്തലിക്കാൻ അവസരമൊരുക്കിയ ഈ പുണ്യഭൂമിയിൽ, നാമിന്ന് ഏറ്റവും പേടിക്കേണ്ടത് യാതൊരു നിയന്ത്രണവുമില്ലാതെ നമ്മെപ്പൊതിയുന്ന യാചകരെയാണു.

സ്ഥലപുരാണത്തിൽ നിന്നും ലഭ്യമായ വിവരങ്ങളെ ആസ്പദമാക്കി മനസ്സിലാവുന്നത് ചോളവംശരാജാവായ ഹിരണ്യവർമ്മൻ / സിംഹവർമ്മൻ (430-458 സി.ഇ ) ആണു ഇതിന്റെ നിർമ്മാണത്തിനു തുടക്കമിട്ടത് എന്നാണു. ഇതിന്റെ മൂലസ്ഥാനം ശിവഗംഗയുടെ തീരത്താണത്രെ. നിരവധി പൌരാണികസാഹിത്യകൃതികളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രം അനേകം സാഹിത്യസൃഷ്ടികളുടെ പ്രകാശനത്തിനു അന്ന് വേദിയായിട്ടുണ്ട്.
പല്ലവരാജാക്കാന്മാരായ മഹേന്ദ്രവർമ്മൻ ഒന്നാമൻ, കുലോത്തുംഗ രണ്ടാമൻ, കൊപ്പെരുജിംഗ, പാണ്ഡ്യരാജാവായ മാരവർമ്മൻ സുന്ദരപാണ്ഡ്യൻ ഒന്നാമൻ തുടങ്ങിയവരുടെ ഒരു വലിയ നിരതന്നെ ഇതിന്റെ കാലാകാലങ്ങളായുള്ള നിർമ്മാണ-പുനരുദ്ധാരണപ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിച്ചതായി ക്ഷേത്ര ശിലാലിഖിതങ്ങളിൽ നിന്നും മനസ്സിലാക്കാം.

304 ലിഖിതങ്ങളുണ്ട് ചിദംബരം നടരാജക്ഷേത്രത്തിൽ. 1887മുതൽ 1963 വരെയുള്ള ലിഖിതങ്ങൾ ആർക്കിയോളജി വകുപ്പ് പഠനത്തിനു വിധേയമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. Annual Report on Indian Epigraphy (ARE) എന്ന പേരിൽ ഈ ലിഖിതങ്ങളുടെ പൂർണ്ണരൂപം ലഭ്യമാണു.

ചെറിയ ഗോപുരങ്ങൾ കടന്ന് ക്ഷേത്രത്തിന്റെ പ്രധാന മതിൽക്കെട്ടിനകത്തേക്ക് കയറുമ്പോൾ തന്നെ കാണുന്ന കരിങ്കല്ലിൽ തീർത്ത കവിത പോലെയുള്ള ചിദംബരനടരാജക്ഷേത്രത്തിന്റെ ഭംഗി നമ്മെ കീഴ്പ്പെടുത്തിക്കളയും. കരിങ്കൽപാളികൾ പാവി നിരപ്പാക്കിയ അമ്പലമുറ്റത്തിലേക്ക് കാലെടുത്ത് വച്ചതും കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ അടങ്ങിയ ഒരു യാചകസംഘം ഞങ്ങളെ വളഞ്ഞു. വസ്ത്രങ്ങളിൽ പിടിച്ചു വലിച്ചും മുന്നിൽ നിന്ന് കെഞ്ചിയും അവരുണ്ടാക്കിയ അന്തരീക്ഷം അത്ര സുഖകരമായി തോന്നിയില്ല (മനസ്സിലുള്ള കാരുണ്യത്തെ ഒരു വാശിയോടെ തന്നെ തുടച്ചു നീക്കുകയാണു അവരുടെ ലക്ഷ്യമെന്നു തോന്നിപ്പോവും). കാശ് കൊടുത്ത് പയ്യെ മുന്നോട്ട് നീങ്ങി, പിന്നീടങ്ങോട്ട് ദർശനം കഴിഞ്ഞ് മടങ്ങുന്നവരെ നിരവധി യാചകസംഘങ്ങളുടെ നിരകൾ തന്നെ ഞങ്ങളെ നിർദാക്ഷിണ്യം ശല്യം ചെയ്തു.

പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കപ്പെട്ട തമിഴ്നാട്ടിലുള്ള അഞ്ച് ശൈവക്ഷേത്രങ്ങളിലൊന്നാണു ചിദംബരം. ചിദംബരക്ഷേത്രം ആകാശത്തേയും, തിരുവനൈകാവൽ ജംബുകേശ്വരക്ഷേത്രം ജലത്തേയും,കാഞ്ചി ഏകാംബരേശ്വരക്ഷേത്രം ഭൂമിയേയും തിരുവണ്ണാമലൈ അരുണാചലേശ്വരക്ഷേത്രം അഗ്നിയേയും കാലഹസ്തി നാഥക്ഷേത്രം വായുവിനേയും പ്രതിനിധീകരിക്കുന്നു.

നാലമ്പലത്തിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ സമയം നട്ടുച്ചയോടടുത്തിരുന്നു. നടരാജ ചിത്രങ്ങൾനിറഞ്ഞ കവാടം കടന്ന് ദർശനത്തിനു വേണ്ടി ഉള്ളിലേക്ക് കടന്നപ്പോൾ ഞങ്ങളെ അത്ഭുതപ്പെടുത്തിയത്, ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന ശീതളിമയാണു. കരിങ്കൽപാളികൾ നിറഞ്ഞ മേൽക്കൂരയും, അത്യാവശ്യത്തിനു വെളിച്ചം പകരാൻ തക്ക സംവിധാനം കുറവായിരുന്നതും ഒരു ചെറിയ ഇരുട്ട് പരത്തിയിരുന്നു. ഒരു ഗുഹാക്ഷേത്രം പോലെ (ഞാനിത് വരെ ഗുഹാക്ഷേത്രം നേരിൽ കണ്ടട്ടില്ല, എങ്കിലും).. നിറയെ കരിങ്കൽ പ്രതിമകളും ശിലാലിഖിതങ്ങളും തൂണുകളും.. എന്നാൽ നിരാശാജനകമായ രീതിയിൽ പൌരോഹിത്യ മാർക്കറ്റിങ്ങ് ബഹളങ്ങൾ വ്യാപിച്ചിരിക്കുന്നത് കഷ്ടം എന്നേ പറയാനുള്ളൂ. കൂട്ടത്തിലെ അനീഷിനെ ഒരു പുരോഹിതൻ കൈകൊട്ടി വിളിച്ച് കൂറെ എന്തൊക്കെയോ വിശേഷങ്ങളും മാഹാത്മ്യങ്ങളുമൊക്കെ പറഞ്ഞ് ഒരു പുസ്തകത്തിൽ പേരും അഡ്രസുമൊക്കെ എഴുതാൻ പറഞ്ഞു. ഇവരുടെ ഒരു കാര്യമേ എന്നൊക്കെ വിചാരിച്ച് പുസ്തകത്തിൽ പേരെഴുതി തിരിച്ച് നടക്കാനൊരുങ്ങിയ അവനോട് അവർ ആയിരത്തിയഞ്ഞൂറു രൂപ വച്ചിട്ട് പോയാമതി എന്ന് പറഞ്ഞു. വേഗം ആ പേന വാങ്ങി എഴുതിയത് വെട്ടിക്കളഞ്ഞു അവൻ ഞങ്ങളുടെ കൂടെച്ചേർന്നു.

സ്ഥലങ്ങളുടെ പ്രാധാന്യത്തെപറ്റിയുള്ള സൂചനകൾനൽകുന്ന രേഖകളാണു സ്ഥലപുരാണം. എട്ട് സ്ഥലപുരാണങ്ങളിൽ നാലെണ്ണത്തിൽ ചിദംബരത്തെക്കുറിച്ചുള്ള വിശേഷണങ്ങളും സൂചനകളും ഉണ്ട്. അവ ഇപ്രകാരമാണു. ഉമാപതി ശിവചരിയാർഎഴുതിയ കോയിൽ പുരാണം, തിരുമലൈ നാഥറിന്റെ ചിദംബര പുരാണം ശിവാനന്ദയ്യരിന്റെ പുലിയുർ പുരാണം, വിദ്വശിഖാമണിയുടെ ചിദംബര സഭാനാഥ പുരാണം.
ശൈവക്ഷേത്രമായാണു ചിദംബരം പ്രശസ്തിയാർജ്ജിച്ചതെങ്കിലും വൈഷ്ണവരെ സംബന്ധിച്ചും ഈക്ഷേത്രത്തിനു പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിന്റെ ഒരു ഉപപ്രതിഷ്ഠ ഇവിടെയുണ്ട്.

ഓഫ് ദ ടോപിക് : അവിടെയുള്ള ഒരു കരിങ്കൽ തൂണിലൊന്ന് കൈചുറ്റി വട്ടമെത്തുമോ എന്നൊരു കൌതുകത്തിനൊന്നു ശ്രമിച്ചു നോക്കി. അതു കണ്ട് ഒരു അമ്മൂമ്മ (മലയാളിയാണു) ഓടി വന്ന് എന്നോട്, ഇതെന്ത് ആചാരമാണു, ഇതിന്റെ പിന്നിലെ കഥ എന്താണെന്ന് പറയാമോ എന്ന് ചോദിച്ചു. !!!! ദൈവമേ.. കണ്ണടച്ച് തുറക്കും മുന്നെ അവിടെ നിന്ന് സ്കൂട്ടായി

അവിടത്തെ ഇടനാഴിയിൽ വച്ചാണു സുബ്രമണ്യപുരത്തിലെ പ്രശസ്തമായ കൺകൾ ഇരണ്ട്രാൽ എന്ന ഗാനത്തിലെ ചിലരംഗങ്ങൾ ചിത്രീകരിച്ചതത്രെ. പയ്യെ പുറത്ത് കടന്നു പ്രദക്ഷിണം വക്കാൻ തുടങ്ങി. ചുറ്റുപാടും തലയുയർത്തി നിൽക്കുന്ന വലിയ ഗോപുരങ്ങളുണ്ട്, എനിക്കേറ്റവും ഇഷ്ടമായത് ചിദംബരത്തിലെ മനോഹരമായ കുളമാണു. ചുറ്റുപാടും പടികൾകെട്ടിയ ചതുരാകൃതിയിലുള്ള ഒരു വലിയ കുളം. അവിടെ അൽപ്പനേരമിരുന്നു ചില ചിത്രങ്ങളൊക്കെ എടുത്തു. ആയിരംകാൽ മണ്ഡപത്തിലും ചുറ്റുപാടുമുള്ള മതിലുകളുമൊക്കെ ഒരൽപ്പം ആവർത്തനവിരസതയുളവാക്കിയോ എന്നൊരു സംശയമുണ്ട്. തകർന്നു കിടക്കുന്ന ചില ഗംഭീരമായ കരിങ്കൽ കെട്ടിടങ്ങൾ വശങ്ങളിൽ കാണാം. നിരവധി തവണ മുഗൾ ഭരണാധികാരികളാൽ തച്ചുടക്കപ്പെട്ട, തകർത്തെറിയപ്പെട്ട ഒരു ചരിത്രമുണ്ട്. ഹൈദറുൾപ്പെടെയുള്ളവർ ക്ഷേത്രവസ്തുവകകൾ കൊള്ളയടിക്കുക എന്നതിലുപരിയായി ഇവിടെയുള്ള അമൂല്യമായ വിഗ്രഹങ്ങളൊക്കെ തകർത്തെറിയുന്നതിലും ശ്രദ്ധിച്ചിരുന്നു. ഇത്രയും ആക്രമണപരമ്പരകളൊക്കെ നേരിട്ടിട്ടും ഇന്നും അതിന്റെ ഗാംഭീര്യത്തോടെ തലയുയർത്തി നിന്നെ നിൽക്കുന്ന ചിദംബരം മനസ്സിലുളവാക്കിയത് അത്ഭുതത്തേക്കാളും ആദരവായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകർത്തെറിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നിന്റെ മുറ്റത്ത് ഓടിക്കളിച്ചിരുന്ന ഒരു ബാല്യകാലത്തിന്റെ സ്മരണ തികട്ടിവന്നു...

സരസ്വതി ഭണ്ഡാരം (ലൈബ്രറി)
വലിയ ഒരു പുസ്തകശേഖരം ഇവിടെ ഉണ്ടായിരുന്നതായി പഠനങ്ങളിൽ നിന്നു മനസ്സിലായിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെടുത്ത ചില ലിഖിതങ്ങൾ (ARE 168 of 1961-62) അതിനുള്ള വ്യക്തമായ തെളിവു തരുന്നുണ്ട്. ജ്യോതിഷം,പുരാണം, സിദ്ധാനന്തരത്നാകരം തുടങ്ങി പല മേഖലയിലുള്ള പുസ്തകങ്ങളുടെ ഒരു ഭണ്ഡാകാരം തന്നെയായുരുന്നു അത്. പല്ലവ രാജവംശത്തിലെ ഒരു പ്രമുഖനാണു ഇതിന്റെ ഓർഗനൈസേഷണൽ, അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളൊക്കെ ചിട്ടപ്പെടുത്തിയതെന്നും പഠനങ്ങളിൽ നിന്നും മനസ്സിലായിട്ടുണ്ട്. കാലാകാലങ്ങളായി നേരിട്ട ആക്രമണപരമ്പരയിലെവിടെയോ വച്ച് ഇവ അടുത്ത തലമുറക്ക് പകർന്നു കൊടുക്ക എന്ന ദൌത്യത്തിൽ ഈ മഹാക്ഷേത്രം പരാജയപ്പെട്ടിരിക്കുന്നു.

ഇനി യാത്ര, ചരിത്രമുറങ്ങുന്ന, അല്ല ഒന്നു കാതോർത്താൽ നമുക്ക് ശ്രവ്യമാകുന്ന, ഒന്നു കണ്ണടച്ചാൽ കൺമുന്നിൽ ഒരു തിരശ്ശീലയിലെന്നപോലെ തെളിയുന്ന അനുഭവം പകരുന്ന ഈ മണ്ണിനോട് വിടപറഞ്ഞ് പയ്യെ ചിദംബരം റെയിൽവേസ്റ്റേഷൻ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു, എല്ലായിടത്തും എന്ന പോലെ വീണ്ടും വരും എന്ന് മനസ്സിലുറപ്പിച്ച്…

14 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇനി യാത്ര, ചരിത്രമുറങ്ങുന്ന, അല്ല ഒന്നു കാതോർത്താൽ നമുക്ക് ശ്രവ്യമാകുന്ന, ഒന്നു കണ്ണടച്ചാൽ കൺമുന്നിൽ ഒരു തിരശ്ശീലയിലെന്നപോലെ തെളിയുന്ന അനുഭവം പകരുന്ന ഈ മണ്ണിനോട് വിടപറഞ്ഞ് പയ്യെ ചിദംബരം റെയിൽവേസ്റ്റേഷൻ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു, എല്ലായിടത്തും എന്ന പോലെ വീണ്ടും വരും എന്ന് മനസ്സിലുറപ്പിച്ച്…

ponmalakkaran | പൊന്മളക്കാരന്‍ said...

ഒരു പുണ്യദർശനം തന്നതിനു നന്ദി. നന്ദി. നന്ദി..
ഇനിയും ധാരാളം യാത്രകൾ നടത്താനും എഴുതാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...

sm sadique said...

ഞാനും കുറച്ച് നേരം ചരിത്രത്തിനോട് ചേർന്ന് നടന്നു.

siya said...

വിവരണംവായിച്ചപ്പോള്‍ പഴയ ഹിസ്റ്ററി ടീച്ചര്‍ടെ ക്ലാസ്സില്‍ ഇരിക്കുന്നപോലെ തോന്നി ..സന്തോഷം .നന്ദി പ്രവീണ്‍ .

Manoraj said...

ഞാനെല്ലാ മാസവും ശബരിമലക്ക് വരുന്ന ആളാണെന്ന് അദ്ദേഹം പറഞ്ഞപ്പോ‍ള്‍ മലയാളികളുടെ സ്വഭാവം വെളിവാക്കപ്പെട്ടല്ലോ.

എല്ലാം ഇത്ര ദിവസങ്ങള്‍ക്ക് ശേഷവും നന്നായി ഓര്‍ത്തു പറയുന്നുണ്ട്. അടുത്ത ഭാഗം വൈകാതെ വരുമെന്ന് കരുതുന്നു

ശ്രീനാഥന്‍ said...

നന്നായിട്ടുണ്ട് പ്രവീൺ, ചിദംബരം എന്ന വാക്കിന്റെ അപാരമായൊരു മുഴക്കമുണ്ട് കാതിൽ

നിരക്ഷരൻ said...

ചിദംബര ചരിത്രത്തോട് ചേർന്ന് ഒരു തീർത്ഥാടനം നടത്തിയ സുഖം പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ. ഭിക്ഷാദേഹികൾ കാരുണ്യത്തോട് വെറുപ്പ് തോന്നിക്കുന്ന രീതിയിൽ ശല്യം ചെയ്യുന്ന രീതി എന്നാണാവോ അവസാനിക്കുക ഈയിടങ്ങളിലൊക്കെ. കൂടെ നിന്ന് ബസ്സ് കയറ്റി വിട്ട വൃദ്ധനായ തമിഴ് അയ്യപ്പ ഭക്തൻ, ഇന്ദ്രനീലക്കല്ല്... അങ്ങനെ മനസ്സിൽ തങ്ങുന്ന കാര്യങ്ങൾ ഒരുപിടിയുണ്ട് പോസ്റ്റിൽ. എനിക്കും സമയമായിക്കൊണ്ടിരിക്കുന്നു തീർത്ഥാടനങ്ങൾക്ക് എന്ന് ഓർമ്മപ്പെടുത്തുന്നു ഈ പോസ്റ്റ്. മനോഹരമായ വിവരണത്തിന് നന്ദി.

ഒരു യാത്രികന്‍ said...

പോയ വഴിത്താരയിലൊക്കെ എന്നെയും കൈപിടിച്ച് നടത്തിയല്ലോ.നന്നായി ആസ്വദിച്ചു.......സസ്നേഹം

jyo.mds said...

പ്രവീണ്‍,ക്ഷേത്ര ദര്‍ശനം നന്നായി.വിശദവിവരണങ്ങള്‍ വായിച്ച് ധന്യരായി.തുടരൂ.

നികു കേച്ചേരി said...

വീണ്ടും നല്ലൊരു തീർത്ഥാടനം..
ഭാവുകങ്ങൾ.

Kalavallabhan said...

കേട്ടറിവുള്ള നാട്ടിലേക്ക് അക്ഷരങ്ങളിലേറ്റി കാഴ്ചയേകിയതിന്ന് നന്ദി.

SHANAVAS said...

വിവരണവും ചിത്രങ്ങളും ഇഴുകിചെര്‍ന്നിരിക്കുന്നു. സ്വയം അവിടെയൊക്കെ ഒന്ന് കറങ്ങിയ പ്രതീതി. കുറച്ചു സമയം നമ്മുടെ സമ്പന്നമായ ചരിത്രത്തോടൊപ്പം കൈപിടിച്ച് നടത്തിയതിനു നന്ദിയുണ്ട്. ആശംസകള്‍.

K@nn(())raan*خلي ولي said...

@@
ഹും! ചരിത്രം കേള്‍ക്കാന്‍ മര്യാദക്ക് ക്ലാസ്സിലിരുന്നിട്ടില്ല ഈ കണ്ണൂരാന്‍.
പിന്നല്ലേ ഈ പോസ്റ്റില്‍ !

**

Sandeep said...

സുഹൃത്തെ,

നല്ല വിവരണം. നല്ലതായി വിശദീകരിച്ചിക്കുന്ന്.

"കാലാകാലങ്ങളായി നേരിട്ട ആക്രമണപരമ്പരയിലെവിടെയോ വച്ച് ഇവ അടുത്ത തലമുറക്ക് പകർന്നു കൊടുക്ക എന്ന ദൌത്യത്തിൽ ഈ മഹാക്ഷേത്രം പരാജയപ്പെട്ടിരിക്കുന്നു."

ഇതു ശരിയാണോ? പരാജയം ക്ഷേത്രത്തിന് അല്ലല്ലോ.
ഇവിടുത്തെ ഭരണ വര്‍ഗ്ഗം സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം അനുവര്‍ത്തിച്ച വിദ്യഭ്യാസത്തിനറെ 'ഗുണമേന്മാ' കാരണം അല്ലെ ഇതു സംഭവിച്ചത്.